കോഴിക്കോട്: ഇന്ന് ബലി പെരുന്നാൾ. മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി നേരിടുന്ന
സമയത്താണ് ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷം . കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം.സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം.
അതേസമയം , സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളിയില്‍ തെര്‍മല്‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാൾ പ്രമാണിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

