കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ കമ്പനിയില്‍ താത്ക്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലിയായി ഒരാളില്‍ നിന്ന് ആയിരം രൂപ വെച്ച് ഇരുപത് പേരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട് കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ സംസ്ഥാന വിജിലന്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അജിത്ത് കുമാര്‍ പിടിയിലായത്.
ഇരുപതിനായിരം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം പരാടതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കോടതിയില്‍ ഹാജരാക്കും. ബിപിസിഎല്‍ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താത്ക്കാലിക തൊഴിലിനായി എത്തുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വിവരം.

