ദില്ലി : വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ 12 ഭീഷണി സന്ദേശങ്ങളാണ് 48 മണിക്കൂറിനിടെ വന്നത്.
വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികൾക്ക് പിന്നിലുള്ളവരെ കുറിച്ച് സുപ്രധാനമായ സൂചനകൾ ലഭിച്ചതായി ഏവിയേഷൻ അധികൃതർ അറിയിച്ചു. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും നേരെ ഭീഷണിസന്ദേശം വന്നിരുന്നു.
ഇന്നലെ രാത്രി മുംബൈയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തുന്നത്. തുടർന്ന് മുംബൈ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ ഏജൻസികൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ എട്ട് മണിയോടെ വിമാനം
ദില്ലിയിലേക്ക് തിരിച്ചു.

