തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 കാരന് 63 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. പിഴത്തുക ഇരയ്ക്ക് നൽകാനും പിഴ അടയ്ക്കാത്ത പക്ഷം മൂന്നരവർഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2022 നവംബറിൽ തിരുവനന്തപുരം ചാലയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി, വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്തും സുരക്ഷ പരിഗണിച്ചും ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ പ്രതി തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും യുവാവ് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി മണക്കാട്ടെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ മര്‍ദിക്കുകയുംചെയ്തു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.

