ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും വോട്ട് ചെയ്‌തു. രാജേന്ദ്രകുമാറും മറ്റ് നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തി.
25 വർഷത്തെ തുടർച്ചയായ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാർ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. 200ലധികംപേർ അടുത്തിടെ സിപിഎം വിട്ട് സിപിഐയിൽ ചേരുകയും ചെയ്‌തു. എന്നാൽ, പാർട്ടിയുടെ അറിവോടെയല്ല അവിശ്വാസം കൊണ്ടുവന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.പ്രസിഡന്റ് സ്ഥാനം രാജിവച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ രക്തഹാരം അണിയിച്ചാണ് സിപിഐ പ്രവർത്തകർ സ്വീകരിച്ചത്. ദുർബലന്മാർ എന്തും ചെയ്യുമെന്നും സിപിഐയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

