ഗോരഖ്‌പൂർ: അടിയന്തിര ഹെല്പ് ലൈൻ നമ്പറായ 112 ൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വധഭീഷണി മുഴക്കിയ 45 കാരനെ പിടികൂടി യു പി പോലീസ്. ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് അരുൺ കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഫോണിലൂടെ വധഭീഷണി മുഴക്കിയത് എന്ന് പോലീസ് പറയുന്നു. ആ സമയം തന്നെ പോലീസ് സന്ദേശമെത്തിയ മൊബൈൽ ടവർ തിരിച്ചറിഞ്ഞിരുന്നു. ഗോരഖ്‌പൂരിലെ ദേവ്രാഡ് ഗ്രാമത്തിൽ നിന്നായിരുന്നു സന്ദേശമെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ജയ് കുമാറിനെ വലയിലായത്. മദ്യലഹരിയിലാണ് പ്രതി ഇത്തരമൊരു കൃത്യം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ അജ്ഞാത ഡ്രോൺ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി ഉദ്യോഗസ്ഥരാണ് ഡ്രോൺ പറക്കുന്നത് ദില്ലി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതീവ സുരക്ഷാ മേഖലയായ നോൺ ഫ്ലയിങ് സോണിൽ ഡ്രോൺ പറന്നെത്തിയത് സംബന്ധിക്കുന്ന അന്വേഷണം ഇപ്പോൾ ദില്ലി പോലീസ് നടത്തി വരികയാണ്.

