അമൃത്സർ : പഞ്ചാബിലെ ബട്ടാലയിൽ ആറ് ഖലിസ്ഥാൻ ഭീകരർ പിടിയിലായി. ഭീകരരിൽ നിന്നും 30 പിസ്റ്റളുകളും പിടിച്ചെടുത്തു. പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് വിവരം. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിങ് റിൻഡയുടെ കൂട്ടാളികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു .ബബ്ബർ ഖൽസ ഭീകരരായ രോഹൻ, ബരീന്ദർ സിംഗ്, മസിഹ്, രോഹിത്, സോഹിത്, സുനിൽ എന്നിവരാണ് പിടിയിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വനാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഞ്ചാബ് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
ഹർവീന്ദർ സിങ് റിൻഡയുടെ നിർദേശ പ്രകാരം പഞ്ചാബിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബട്ടാലയിലെ മദ്യവിൽപ്പനശാലയ്‌ക്ക് പുറത്ത് ഗ്രനേഡ് ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായവർക്ക് ഭീകരൻ ഹാപ്പി പാസിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരൻ ഹർപ്രീത് സിങ്ങിനെ അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു . ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

