ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. ബീഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒഡീഷയിലെ റൂർക്കേലയിൽ 10 പേരും മരിച്ചു. ഉത്തരേന്ത്യയിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ഔറംഗാബാദിലും, പാറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നിരവധി പേരെ ഉഷ്ണതരംഗത്തെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ഉഷ്ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ച് പേർ മാത്രമാണ് മരിച്ചതെന്നും മാദ്ധ്യമങ്ങൾ കൃത്രിമ കണക്കാണ് പുറത്ത് വിട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ചൂട് 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനിൽക്കുമെന്നാണ് വിവരം.

