അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സ്വപ്നസമാന ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തോൽവി മുന്നിൽക്കണ്ട മത്സരത്തിൽ അവസാന ഓവറിന്റെ അഞ്ച് പന്തുകൾ സിക്സർ പറത്തിയാണ് റിങ്കു സിങ് അപ്രാപ്യമായിരുന്ന വിജയം കൊൽക്കത്തയ്ക്ക് നേടിക്കൊടുത്തത്. യാഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ അവസാന അഞ്ച് പന്തുകളും റിങ്കു ഗ്യാലറിയെത്തിക്കുകയായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തില്‍ കൊല്‍ക്കത്ത മറികടന്നു.
വെങ്കടേഷ് അയ്യര്‍, ക്യാപ്റ്റന്‍ നിതിഷ് റാണ എന്നിവരും കൊൽക്കത്തയ്ക്കായി ചെയ്സിങ്ങിൽ നിർണ്ണായക സംഭാവന നൽകി
റഹ്‌മാനുള്ള ഗുര്‍ബാസ് (15), ജഗദീശന്‍ (6) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് അയ്യര്‍ – നിതിഷ് റാണ കൂട്ടുകെട്ടാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റണ്‍സെടുത്ത റാണയെ അല്‍സാരി ജോസഫ് ഡ്രസിങ് റൂമിൽ തിരികെയെത്തിച്ചു. 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും എട്ട് ഫോറുമടക്കം 83 റണ്‍സെടുത്ത അയ്യരെയും മടക്കി ജോസഫ് മത്സരം ഗുജറാത്തിനായി തിരികെ പിടിച്ചു.
പിന്നാലെ 17-ാം ഓവറില്‍ ഹാട്രിക്ക് നേടിയ റാഷിദ് ഖാന്‍ മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷകളെ തകർത്തു. ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (0) എന്നിവരെയാണ് റാഷിദ് ഖാൻ അടുത്തടുത്ത പന്തുകളില്‍ വരിവരിയായി പവലിയനിലെത്തിച്ചത്
എന്നാല്‍ കൈവിട്ടെന്ന് തോന്നിയ മത്സരം അവസാന ഓവറിലെ വെടിക്കെട്ടിലൂടെ റിങ്കു സിങ് സ്വന്തമാക്കുകയായിരുന്നു. 21 പന്തകള്‍ നേരിട്ട താരം ആറ് സിക്‌സും ഒരു ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ സ്‌കോർ ബോർഡിൽ എത്തിച്ചത്. ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സായ് സുദര്‍ശന്റെയും വിജയ് ശങ്കറിന്റെയും ബാറ്റിങ് മികവിലാണ് ഗുജറാത്ത് വമ്പൻ സ്കോറിലെത്തിയത്.
അഞ്ചാമനായി ഇറങ്ങി ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്നത്തെ ഗുജറാത്ത് ഇന്നിങ്സിന്റെ ഹൈലൈറ്. വെറും 24 പന്തുകള്‍ നേരിട്ട ശങ്കര്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ പറത്തിയ ശങ്കര്‍ 262.50 സ്‌ട്രൈക്ക് റേറ്റിലാണ് റൺ കണ്ടെത്തിയത്. നിലയുറപ്പിച്ചു കളിച്ച സായ് സുദര്‍ശന്‍ 38 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 53 റണ്‍സെടുത്തു.
വൃദ്ധിമാന്‍ സാഹ – ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യം 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത സാഹയെ സുനില്‍ നരെയ്‌ൻ മടക്കി.ഇതിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ഗില്‍ – സായ് സുദര്‍ശന്‍ സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഗുജറാത്തിന് മികച്ച അടിത്തറ ലഭിച്ചു. 31 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 39 റണ്‍സെടുത്ത ഗില്ലിനെയും നരെയ്‌നാണ് പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ അഭിനവ് മനോഹര്‍ 14 റണ്‍സെടുത്ത് പുറത്തായി.
അഞ്ചാ വിക്കറ്റില്‍ ഒന്നിച്ച വിജയ് ശങ്കര്‍ – ഡേവിഡ് മില്ലര്‍ സഖ്യം വെറും 15 പന്തില്‍ നിന്ന് 51 റണ്‍സ് അടിച്ച് കൂടിയതോടെ സ്‌കോർ ടീം സ്‌കോർ 200 കടന്നു. ഇതില്‍ 49- റൺസും ശങ്കറിന്റെ ബാറ്റില്‍ നിന്നായിരുന്നു.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

