ദില്ലി: രാജ്യത്ത് വീണ്ടും ഭീതിപടർത്തി അതിരൂക്ഷ കോവിഡ് വ്യാപനം. ദില്ലിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ദില്ലി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി സമ്മതിച്ചു.
നിലവില്‍ ദില്ലിയിൽ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ 60 ഓളം കേസുകളുടെ സമ്പര്‍ക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
എന്നാൽ 60 ഓളം കേസുകളില്‍ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പര്‍ക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദില്ലി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 73 പുതിയ ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയെ ദില്ലി വീണ്ടും മറികടന്നു.
അതേസമയം സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ദില്ലിയിലെ മൊത്തം ഒമിക്രോണ്‍ കേസുകളുടെ എണ്ണം 238 ആണ്.
ദില്ലിയിലെ കോവിഡ് സാമ്പിളുകള്‍ക്കായി ജീനോമിക് സീക്വന്‍സിങ് നടത്തുന്ന മൂന്ന് ലാബുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം പുറത്ത് വരുന്നത് ദില്ലിയിലെ ഡെല്‍റ്റ വകഭേദത്തെക്കാൾ കൂടുതൽ ഒമിക്രോണ്‍ വകഭേദം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

