ദില്ലി: ജമ്മു കശ്മീർ ബാങ്ക് തട്ടിപ്പ് കേസിൽ കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് വകുപ്പ് ചോദ്യം ചെയ്തു. 12 വർഷങ്ങൾക്ക് മുൻപ് ജമ്മു കശ്മീർ ബാങ്ക് വാങ്ങിയ കെട്ടിടവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ഇഡി വിളിപ്പിച്ചതിന് അനുസരിച്ച് കേസിൽ മൊഴി നൽകുന്നതിനായി ഒമർ അബ്ദുള്ള ദില്ലിയിൽ എത്തി.
2010ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ജമ്മു കശ്മീർ ബാങ്കിന്റെ അന്നത്തെ മാനേജ്മെന്റ് ബാന്ദ്ര കുർളയിലെ ആകൃതി ഗോൾഡ് ബിൽഡേഴ്സിന്റെ കെട്ടിടം ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കാതെ 180 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇത് അഴിമതിയാണെന്ന ആരോപണം ഉയർന്നതോടെ 2021ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നാഷണൽ കോൺഫറൻസ് ആരോപിക്കുന്നത്.

