തൃശ്ശൂർ : സദാചാര ഗുണ്ടകള്‍ സഹർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ . പ്രതികൾക്ക് ഒളിക്കാന്‍ അവസരം ഒരുക്കിയ രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ പ്രതികളില്‍ ഒരാളായ അമീറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. യുവാവിനെ ആക്രമിച്ച പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസില്‍ ഇനി എട്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്
വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവർ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹറിർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.