Sunday, December 21, 2025

നീണ്ട 35 വർഷങ്ങൾ ജലാധിവാസമായി അച്ചന്കോവിലാറിന്റെ അടിത്തട്ടിലായിരുന്ന ചൈതന്യവിഗ്രഹത്തിന് നാളെ പുനഃപ്രതിഷ്ഠ; ഭക്തി സാന്ദ്രമായ കാത്തിരിപ്പിൽ ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രം; ധന്യ നിമിഷങ്ങളുടെ തത്സമയ ദൃശ്യങ്ങളുമായി തത്വമയി

പന്തളം: നാട് കാത്തിരുന്ന പുനഃപ്രതിഷ്ഠക്കൊരുങ്ങി ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രം. സ്വാമി അയ്യപ്പനെ വില്ലാളി വീരനായ മണികണ്ഠനാക്കിമാറ്റിയ മഹായോഗിയെ പരമശിവനായി കണ്ട് ആരാധിക്കുന്ന ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നാളെ രാവിലെ 06:10 നും 07:23 നും മദ്ധ്യേ നടക്കും. രാവിലെ 05:30 ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്‌ഠാ കർമ്മങ്ങൾക്ക് തുടക്കമാവുക. രാവിലെ 09:00 മണിക്ക് ഏവൂർ രാജേഷും ഏവൂർ ശ്യാമും അവതരിപ്പിക്കുന്ന സ്വാപാനസംഗീതം അരങ്ങേറും ശിങ്കാരി മേളം ഉൾപ്പെടുന്ന കലാപരിപാടികളും ഉണ്ടാകും. തുടർന്ന് നടക്കുന്ന ക്ഷേത്രസമർപ്പണ സമ്മേളനത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് വി എൻ രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശ്രീമൂലം തിരുനാൾ പി ജി ശശികുമാര വർമ്മ സമ്മേളനം ഉദ്‌ഘാടനം ചെയ്യും സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തും. എൻ എസ് എസ് ഡയറക്ടർബോർഡ്‌ അംഗം പന്തളം ശിവൻകുട്ടി, സംവാദകൻ ശ്രീജിത്ത് പണിക്കർ, ആദിശങ്കരാ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് അംഗം ഉഷാ അന്തർജനം തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രയോഗം സെക്രട്ടറി ജി. ഗോപകുമാർ സ്വാഗതവും പുനരുദ്ധാരണം ഫൈനാൻസ് കൺവീനർ വിജയചന്ദ്രൻ നായർ കൃതജ്ഞതയും ആശംസിക്കും. പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ തുടക്കമായി. അയ്യപ്പ സംസ്കാരവുമായും ശബരിമലയുമായും ബന്ധമുള്ള നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അയ്യപ്പഗുരു ക്ഷേത്രത്തിലെ വിശിഷ്ഠവും അത്യപൂർവ്വവുമായ പുനഃപ്രതിഷ്‌ഠ ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും. തത്സമ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക. http://bit.ly/40h4Ifn

ഉദയനന്റെ നേതൃത്വത്തിലുള്ള മറവപ്പടയുടെ ആക്രമണത്തിൽ ക്ഷേത്രത്തിനും വിഗ്രഹത്തിനും ക്ഷതം സംഭവിക്കുകയും. ദശാബ്ദങ്ങൾക്ക് ശേഷം ആചാര്യന്മാരുടെ മാർഗ്ഗ നിർദ്ദേശപ്രകാരം ക്ഷതം സംഭവിച്ച അയ്യപ്പഗുരുവിന്റെ വിഗ്രഹം അച്ചൻകോവിലാറിൽ നിമഞ്ജനം ചെയ്‌തിരുന്നു. പിൽക്കാലത്ത് ചില ദോഷങ്ങളുടെ നിവാരണാർത്ഥം നടന്ന ദേവപ്രശ്നത്തിൽ ജലാധിവാസമായി കിടക്കുന്ന അപൂർവ്വവും അസാധാരണവുമായ വിഗ്രഹത്തിൽ ഇപ്പോഴും ചൈതന്യം നിലനിൽക്കുന്നതായും ഈ വിഗ്രഹം വീണ്ടെടുത്ത് പ്രതിഷ്ഠിച്ചാൽ ദോഷങ്ങൾക്ക് പരിഹാരമാകുമെന്നും കണ്ടിരുന്നു. തുടർന്ന് 35 വർഷങ്ങൾക്ക് മുമ്പ് അച്ചൻകോവിലാറിൽ നിമഞ്ജനം ചെയ്‌ത വിഗ്രഹവും പീഠവും മുങ്ങൽ വിദഗ്ദ്ധർ നേരത്തെ വീണ്ടെടുത്തിരുന്നു. വിഗ്രഹങ്ങൾ ഇപ്പോൾ ബാലാലയ പ്രതിഷ്ഠയിലാണ്. പ്രശസ്‌ത വാസ്‌തു വിദഗ്ദ്ധൻ വേഴപ്പറമ്പുമന ശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അയ്യപ്പഗുരുവിന്റെയും അയ്യപ്പസ്വാമിയുടെയും ക്ഷേത്ര നിർമ്മാണം പൂർത്തിയായിരുന്നു.

Related Articles

Latest Articles