ധാക്ക: കശ്മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്താൻ അതാത് രാജ്യങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
കശ്മീർ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് പൊതു അയൽ രാജ്യവും മുസ്ലീം ഭൂരിപക്ഷ രാജ്യവുമായ ബംഗ്ലാദേശിന്‍റെ ഇന്ത്യൻ അനുകൂല നിലപാട്. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയും പ്രബല രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയും ഫ്രാൻസും ബ്രിട്ടണും ഇന്ത്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കിയത്.