നിയമസഹായം തേടിയെത്തിയ അതിജീവിതയെ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. മനുവിന്റെ ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കേസിൽ തെളിവു നശിപ്പിക്കാൻ ഇവർ കൂട്ട് നിന്നുവെന്നാണ് വിവരം. ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർജാമ്യാപേക്ഷ തള്ളിയതോടെ മനു കഴിഞ്ഞദിവസം പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു.
നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ അതിജീവിതയെ കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ നവംബർ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

