തിരുവനന്തപുരം: ടിപികേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി. സ്പീക്കറുടെ നടപടിക്ക് പിന്നാലെ കെ കെ രമ രൂക്ഷമായ പ്രതികരണമാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയിട്ടുള്ളത്.
പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കെ കെ രമ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന ഉണ്ടെന്നും കെ കെ രമ ആരോപിച്ചു.
ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷായിളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.

