ദില്ലി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃക ന്യൂയോർക്കിലെ ഇന്ത്യാദിന പരേഡിൽ ഉൾപ്പെടുത്താനുള്ള വിഎച്ച്പിയുടെ തീരുമാനത്തെ എതിർത്ത് ഇടത് എഴുത്തുകാരും ഇസ്ലാമിസ്റ്റുകളും. അയോദ്ധ്യ രാമക്ഷേത്രം ഒരു മുസ്ലീം വിരുദ്ധ ചിഹ്നമാണെന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ ഹിന്ദു വംശീയ രാഷ്ട്രമായി കാട്ടുമെന്നുമാണ് ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലിന്റെ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറയുന്നത്. ആഗസ്റ്റ് 18ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരേഡിൽ നിന്ന് അയോദ്ധ്യ ഫ്ലോട്ട് നീക്കം ചെയ്യണമെന്നാണ് ഇസ്ലാമിസ്റ്റുകളുടെ ആവശ്യം.
രാമക്ഷേത്രം ഹിന്ദു മേൽക്കോയ്മ പ്രത്യയശാസ്ത്രത്തിന്റെ സ്മാരകമാണ്. ന്യൂയോർക്ക് പോലുള്ള ഒരു നഗരത്തിൽ ഇത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് മുഹമ്മദ് ജവാദിന്റെ വെല്ലുവിളി. അതേസമയം, കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്, ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ജെനോസൈഡ് വാച്ച് തുടങ്ങിയ നിരവധി സംഘടനകൾ ഇതിനായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോൾചുളിന് കത്ത് നൽകിയിരിക്കുകയാണ്.
സ്വാതന്ത്ര്യ ദിനത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡ്. അമേരിക്കയിൽ ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്ലോ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തലാണ് ക്ഷേത്രമാതൃകയുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

