തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നതായി മകൻ സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്.
പെൻഷൻ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. ഓണത്തിന് മുൻപ് ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. പെൻഷൻ വിതരണം നടത്തിയില്ലെങ്കിൽ ചീഫ് സെക്രട്ടറി അടക്കം ഉള്ളവരെ വിളിച്ചുവരുത്തും എന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതിയുടെ ഭാഗത്ത് നിന്നും കർശന നിർദ്ദേശം ഉണ്ടായിട്ടും സർക്കാർ അലംഭാവം തുടരുകയാണ്.
സംസ്ഥാനത്തെ വിരമിച്ച ജീവനക്കാർക്ക് രണ്ടു മാസമായി പെൻഷൻ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

