കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യയിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ തുറന്ന കോടതിയിൽ വിളിച്ച് വരുത്തി സിംഗിൽ ബെഞ്ച് വിശദീകരണം തേടി. പെൻഷൻ എന്ത് കൊണ്ട് നൽകിയില്ലെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നായിരുന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചത്. പെൻഷൻ നൽകുന്നതിൽ വീഴ്ച ഇനി ആവർത്തിക്കരുത് കോടതി പറഞ്ഞു.
ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ഗതാഗത സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ച് വരുത്തുമെന്ന സിംഗിൽ ബെഞ്ച് ഉത്തരവ് നിലനിൽക്കെയാണ് കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരന്റെ ആത്മഹത്യ. കേസ് വരുന്ന 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നതായി മകൻ സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്.പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരനായിരുന്ന സുരേഷിനെ അപകടത്തെ തുടർന്നുള്ള ചികിത്സക്കടക്കം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികളാണ്. പെന്ഷന് മുടങ്ങിയതിന്റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

