കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോർട്ടിൽ തന്നെയുണ്ടെന്നും അതിനാൽ കോടതി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം, മലയാള സിനിമ സെറ്റുകളിലെ കാരവാൻ ഉടമകളുടെ യോഗം കൊച്ചിയിൽ ഇന്ന് ചേരും. നിർമ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളിൽ കാരവാൻ നൽകുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളിൽ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ച് തുടങ്ങിയിരുന്നു. സെറ്റുകളിലെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നുവെന്ന രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലാണ് പോലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കുന്നത്. വെളിപ്പെടുത്തലിൽ കേസെടുക്കാനുളള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

