Saturday, December 13, 2025

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും; പിന്നാലെ സയനൈഡ് ജ്യൂസ് നൽകി കൊലപ്പെടുത്തും, പിന്നെ മോഷണം; ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് ഒടുവിൽ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും ശേഷം വിലപിടിപ്പുള്ള വസ്തുക്കൾ പ്രതികൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി.

ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം​ഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ഇവരുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് സയനൈഡ് നൽകിയ ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles