ബംഗളൂരു:കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു .ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ ഹർഷ്ബർധൻ ആണ് മരിച്ചത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ചായിരുന്നു അപകടം.ഔദ്യോഗിക വാഹനത്തിൽ മൈസൂരുവിൽ നിന്ന് ഹാസനിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം വാഹനത്തിൻറെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹർഷ്ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം ഹർഷബർധൻ ഐപിഎസ്, ജീപ്പ് ഡ്രൈവർ മഞ്ചഗൗഡ എന്നിവരെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഹർഷബർധന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്കത്തിൽ ഗുരുതരമായ രക്തസ്രാവമുണ്ടായിരുന്നു. ഹാസനിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ എത്തി ചികിത്സ ഏറ്റെടുത്തുവെങ്കിലും മരിച്ചു.മദ്ധ്യപ്രദേശിലെ സിംഗ്‌രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ്ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസിൽ പ്രവേശിച്ചത്. മൈസുരുവിലെ പോലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്. 2022ലെ യുപിഎസ്‌സി പരീക്ഷയിൽ 153-ാം റാങ്കോടെ വിജയിച്ച് ആദ്യശ്രമത്തിൽ തന്നെ ഐപിഎസ് കേഡർ നേടിയ ഹർഷബർധൻ മധ്യപ്രദേശിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിങ്ങിന്റെയും ഡോളി സിംഗിന്റെയും മകനാണ് .

