Saturday, December 13, 2025

പതിനെട്ടാം ദിവസം സമരം തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ; ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു; പ്രധാന ആവശ്യങ്ങൾ അം​ഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ പുരോഗമിക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയേറുന്നതിനിടെ സമരത്തെ തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. ജനുവരിയിലെ ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചു. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്.

സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായിരിക്കുന്നത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, അതേസമയം വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിനാൽ തന്നെ പ്രധാന ആവശ്യങ്ങൾ അം​ഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.

“കുടിശ്ശിക തന്ന് തീർക്കേണ്ട ബാധ്യത സർക്കാരിന്റേതാണ്. അതിൽ സർക്കാർ വീമ്പ് പറയേണ്ടതില്ല. 232 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. ഞങ്ങള്‍ക്ക് തരാന്‍ ഫണ്ടില്ല, സര്‍ക്കാര്‍ കടത്തിലാണ് എന്ന് പറഞ്ഞിട്ട് ഒരു സുപ്രഭാതതത്തില്‍ പിഎസ്സിക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ ഫണ്ട് എവിടെ നിന്നാണ് വന്നത്. സമരം നിര്‍ത്തില്ല. സിഐടിയുവിനെ ഉപയോഗിച്ച് സമരം തകർക്കാനുള്ള ശ്രമം വിജയിക്കില്ല. “-ആശാവർക്കർമാർ പറഞ്ഞു.

Related Articles

Latest Articles