ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക രേവതി, മാദ്ധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഹൈദരാബാദ് നംപള്ളി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.. 25,000 രൂപയുടെ ജാമ്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രേവതിയേയും തന്‍വിയേയും കസ്റ്റഡിയില്‍ വേണം എന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു
രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിയ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തതിനാണ് രേവതിയേയും തന്‍വിയേയും പോലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ വീടുവളഞ്ഞാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ശേഷം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇവര്‍ ജാമ്യം തേടി മംപള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്
മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന പാര്‍ട്ടി നേതൃത്വം നൽകുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ദേശീയതലത്തിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

