പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി. പിഎസ്സി കോണ്‍സ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ആശങ്കയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചയുംപ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം,പിഎസ്സി പരീക്ഷ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികൾക്കില്ലെന്നും കേസിൽ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

