കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുന്നിലെത്താന്‍ നേതാക്കൾ നടത്തിയ ഉന്തിലും തള്ളിലും നാണം കെട്ട് സംസ്ഥാന നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ സി അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പോലും പിൻനിരയിലേക്ക് തള്ളപ്പെട്ടു. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ കൂടിയായ ടി സിദ്ധിഖ് നടത്തുന്ന ശ്രമങ്ങളും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.
35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും അര്‍ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, ചടങ്ങിൽ കെ മുരളീധരന്റെ അസാന്നിധ്യവും ശ്രദ്ധേയമായി. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്നാണ് മകന്‍ കൂടിയായ കെ മുരളീധരന്‍ വിട്ടുനിന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

