അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്നും പകർപ്പവകാശം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സംഗീതസംവിധായകന്‍ ഇളയരാജ. ചിത്രത്തിൽ നിന്നും പാട്ടുകൾ നീക്കം ചെയ്യണമെന്നും ഉപാധികളില്ലാതെ മാപ്പുപറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസിലെ ആവശ്യങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. ചിത്രത്തിൽ തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ ആരോപണം.
1996-ല്‍ പുറത്തിറങ്ങിയ ‘നാട്ടുപുര പാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവ’നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ ‘വിക്ര’ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഈണമിട്ട പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.

