അമൃത്സര്‍ : പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അക്രമികൾ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഹര്‍ജീന്ദര്‍ സിങിന്റെ തലയ്ക്ക് 2 തവണ വെടിയേറ്റിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. നേരത്തേ മുഖംമറച്ചെത്തിയ അക്രമികള്‍ ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി.

