വാഷിംഗ്ടൺ ഡി.സി : പാകിസ്ഥാന് പുതിയ അത്യാധുനിക AIM-120 എയർ-ടു-എയർ മിസൈലുകൾ വിൽക്കാൻ അനുമതി നൽകിയെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളി അമേരിക്കൻ എംബസി. വാർത്തകളിൽ പരാമർശിക്കപ്പെട്ട കരാർ ഭേദഗതിയുടെ ഒരു ഭാഗവും പാകിസ്ഥാന് പുതിയ അംറാം മിസൈലുകൾ വിതരണം ചെയ്യുന്നതിനു വേണ്ടിയുള്ളതല്ലെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. കരാർ പുതിയ ആയുധങ്ങൾ നൽകുന്നതിന് പകരം നിലവിലുള്ള സംവിധാനങ്ങളുടെ പരിപാലനത്തിന് മാത്രമുള്ളതാണ്. പുതിയ മിസൈലുകൾ വിൽക്കുന്നില്ലെങ്കിലും നിലവിലെ കരാർ പ്രകാരം പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായുള്ള സ്പെയർ പാർട്‌സുകൾ അടക്കമുള്ളവ ലഭ്യമാക്കും.
കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ കൂടാതെ ‘യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, റൊമാനിയ, ഖത്തര്‍, ഒമാന്‍, കൊറിയ, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്, ജപ്പാന്‍, സ്ലോവാക്യ, ഡെന്‍മാര്‍ക്ക്, കാനഡ, ബെല്‍ജിയം, ബഹ്റൈന്‍, സൗദി അറേബ്യ, ഇറ്റലി, നോര്‍വേ, സ്‌പെയിന്‍, കുവൈറ്റ്, സ്വീഡന്‍, തായ്വാന്‍, ലിത്വാനിയ, ഇസ്രായേല്‍, ബള്‍ഗേറിയ, ഹംഗറി, തുര്‍ക്കി’ എന്നിവരും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്‍ എയര്‍ഫോഴ്സ് (PAF) ഉപയോഗിക്കുന്ന എഫ്-16 പോര്‍വിമാനങ്ങളിലാണ് ഈ AMRAAM മിസൈലുകള്‍ ഘടിപ്പിക്കാറുള്ളത്. 2019-ലെ ഇന്ത്യയുടെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ പോരാട്ടങ്ങളില്‍ ഈ മിസൈലുകള്‍ ഉപയോഗിച്ചതായി പാക് മാദ്ധ്യമമായ ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2019 ഫെബ്രുവരിയിലാണ് ഇന്ത്യ ഈ ഓപ്പറേഷന്‍ നടത്തിയത്. ജയ്ഷ്-ഇ-മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ലക്ഷ്യമാക്കിയുള്ള ഒരു രഹസ്യാന്വേഷണ ഓപ്പറേഷന്‍ ആയിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ നിരവധി തീവ്രവാദികളെയും പരിശീലകരെയും കമാന്‍ഡര്‍മാരെയും വധിച്ചു.

