വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണത്തിൽ ഭർതൃ മാതാവും അറസ്റ്റിൽ. ഭർത്താവായ ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടിൽ രജനി (48)യെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ ഷാരോണും അറസ്റ്റിലായിരുന്നു. അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള തെളിവുകൾ പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. ഭർതൃ പീഡനത്തിൽ മനം നൊന്താണ് അർച്ചന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മരണ സമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്താണ് അർച്ചന തീ കൊളുത്തിയത്. ഇക്കഴിഞ്ഞ 26നു വൈകുന്നേരം നാല് മണിയോടെ വീടിനു പിന്നിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

