ലക്‌നൗ: അയോദ്ധ്യ കേസിലെ സുപ്രീംക്കോടതി വിധിപ്രകാരം മസ്ജിദ് പണിയാൻ സർക്കാർ കണ്ടെത്തി നൽകിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിര്‍ണായക നീക്കം. നേരത്തെ പകരം സ്ഥലം വേണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുന്നി ബോര്‍ഡിന്റെ പ്രഖ്യാപനം.
മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം. 2019 നവംബര്‍ 17 ന് ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിൽ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് യുപി സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.

