Friday, December 12, 2025

ഫൈസല്‍ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്;ഏത് വിമാനത്താവളത്തിൽ കടന്നാലും പിടികൂടാൻ നടപടി

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഫൈസല്‍ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഫൈസല്‍ ഫരീദാണ് യു.എ.ഇയിലെ സ്വര്‍ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും.

കഴിഞ്ഞ ഒന്നര വര്‍ഷമായി വീട് പൂട്ടികിടക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ വച്ച്‌ മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.

നേരത്തെ ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഫൈസല്‍ എവിടെയാണെന്ന് കസ്റ്റംസ് മനസിലാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഫൈസല്‍ ആരോപിച്ചു. ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യു.എ.ഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കി. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.

അതേ സമയം കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന് ചോദ്യം ചെയ്യും. പണം മുൻകൂർ നൽകി ഇവർ സ്വർണ്ണ റാക്കറ്റ് വഴി സ്വർണം വരുത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഹെസയിൽ നിന്ന് രണ്ടേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഈ സ്വർണത്തിന് രേഖകളില്ല. ഇവർക്ക് കള്ളക്കടത്ത് സ്വർണം നൽകിയെന്ന് കേസിൽ പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു.

Related Articles

Latest Articles