റിയാദ്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ നടക്കുന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം ഈ മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉണർവ്വിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. മികവ്, സാങ്കേതിക വിദ്യ, സുതാര്യത, കൂട്ടായ ഉത്തരവാദിത്വം എന്നിവയിൽ അധിഷ്ഠിതമായ ഒരു ലോക ക്രമത്തിനായുള്ള നിർദ്ദേശം മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കൻ പ്രസിഡന്റ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും റിസർവ്വ് ബാങ്ക് ഗവർണ്ണർമാരും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും വിർച്വൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ജി20 ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടി നാളെ സമാപിക്കും.