ശബരിമല∙ പൊന്നമ്പലമേടിന്റെ ആകാശത്ത് സന്ധ്യയോടെ മകരവിളക്ക് തെളിഞ്ഞു. മകരസംക്രമസന്ധ്യയുടെ പുണ്യമായി തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ ഭക്തി പകർന്ന കുളിരായിരുന്നു.
ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. ദീപാരാധനയ്ക്കു ശേഷം 6.42ന് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ‘സ്വാമിയേ ശരണമയ്യപ്പാ ’ എന്ന മന്ത്രം ശബരീശനുള്ള ആരതിയായി മാറി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണയില്‍ നിന്നും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പൊന്നമ്ബലമേട്ടി മകരജ്യോതി തെളിയുന്നത് കാണാന്‍ സന്നിധാനത്ത് ഉണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ 5,000 പേര്‍ക്കാണ് ഇത്തവണ മകരവിളക്ക് മഹോത്സവത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകുന്നേരം ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തി. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ദേവസ്വംബോര്‍ഡ് മെമ്ബര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.