ഇരിട്ടി : കണ്ണൂര്‍ ഇരിട്ടിയിലെ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാന ചരിഞ്ഞു. വായില്‍ ഗുരുതര പരിക്കോടെ കണ്ടെത്തിയ കുട്ടിയാന, ഇന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനിടെയാണ് ചരിഞ്ഞത്. മയക്കുവെടിവച്ച ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആറളത്തെ ആർആർടി ഓഫീസിൽ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ചരിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ മൂന്ന് വയസുകാരനായ കുട്ടിയാന ഭീതി പടർത്തിയത്. ആറളം ഫാമിൽ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയിൽ എത്തിയത്. താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിഞ്ഞ ഭാഗത്ത് നിന്ന് മാസവും രക്തവും അടർന്ന് തൂങ്ങിയിരുന്നു. അവശനായി ഒന്നിനും കഴിയാതെ വന്നതോടെ ആന കൂമൻ തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചു.
വൈകിട്ടോടെ വയനാട്ടിൽ നിന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആർആർടി സംഘമെത്തി മയക്കുവെടിവെച്ചു. ഇതിന് പിന്നാലെ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി. ആനയെ ആറളത്തെ ആർ ആർ ടി ഓഫീസിൽ എത്തിച്ച് ചികിത്സ നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എലിഫന്റ് ആംബുലൻസ് എത്തി. ആംബുലൻസിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ആന അവശനായി വീണിരുന്നു.

