ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് ഷാർജയിൽ ഒരു മാസത്തിനിടെ വ്യത്യസ്തത സംഭങ്ങളിലായി രണ്ട് മലയാളി യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടോക്സിക് ആയ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ആത്മഹത്യയല്ലെന്നും മറിച്ച് ജീവിതവും തീരുമാനങ്ങളുമാണെന്നും അദ്ദേഹം കുറിച്ചു. സ്വന്തം കുടുംബം കൂടെയുണ്ടെന്ന ബോധ്യം ഒരു സ്ത്രീയ്ക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പോസിറ്റീവായി ചിന്തിക്കാനും അതിനെ സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കാനും ധൈര്യം നൽകുമെന്നും മരിച്ച മകളെക്കാൾ അഭികാമ്യം വിവാഹമോചിതയായ മകളാണ്. മരിച്ച സഹോദരിയേക്കാൾ അഭികാമ്യം വിവാഹമോചിതയായ സഹോദരിയാണ് എന്ന ഉപദേശത്തോടെയുമാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്
ശ്രീജിത്ത് പണിക്കറുടെ കുറിപ്പ് വായിക്കാം
ദാമ്പത്യ പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്ത സ്ത്രീകളെ കുറിച്ചുള്ള നിരവധി വാർത്തകൾ കണ്ടിട്ടുണ്ട്.
പലരും ചെറിയ മക്കളെയും അന്ത്യയാത്രയിൽ ഒപ്പം കൂട്ടാറുണ്ട്.
ഇത്തരം പല സംഭവങ്ങളിലും പിന്നീട് കേട്ടിട്ടുള്ളത്, അവരുടെ ദാമ്പത്യ പ്രശ്നങ്ങളെ കുറിച്ചും, അത് രൂക്ഷമാകുന്നതിനെ കുറിച്ചും ആത്മഹത്യ ചെയ്ത സ്ത്രീകളുടെ കുടുംബാംഗങ്ങൾക്ക് അറിവുണ്ടായിരുന്നു എന്നാണ്.
കുടുംബത്തിന്റെ സൽപ്പേര്, വിവാഹം വേർപ്പെടുത്തിയാൽ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ, “നാട്ടുകാരെയും ബന്ധുക്കളെയും എങ്ങനെ അഭിമുഖീകരിക്കും” എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും പരിഗണിച്ച് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പല കുടുംബങ്ങളും അവരോട് പറഞ്ഞതായും വായിച്ചിട്ടുണ്ട്.
അത് നല്ലൊരു സമീപനം ആണെന്ന അഭിപ്രായം എനിക്കില്ല.
ടോക്സിക് ആയ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്; ഏത് പ്രായത്തിൽ ആയാലും.
തന്നോടൊപ്പം നിൽക്കാൻ ആരുമില്ല എന്ന തിരിച്ചറിവ് കൊണ്ടാവും പല സ്ത്രീകളും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്.
ആത്മഹത്യയല്ല പരിഹാരം; ജീവിതമാണ്, തീരുമാനങ്ങളാണ്.
സ്വന്തം കുടുംബം കൂടെയുണ്ടെന്ന ബോധ്യം ഒരു സ്ത്രീയ്ക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പോസിറ്റീവായി ചിന്തിക്കാനും അതിനെ സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കാനും ധൈര്യം നൽകും.
ഓർക്കുക: മരിച്ച മകളെക്കാൾ അഭികാമ്യം വിവാഹമോചിതയായ മകളാണ്. മരിച്ച സഹോദരിയേക്കാൾ അഭികാമ്യം വിവാഹമോചിതയായ സഹോദരിയാണ്.

