കൊൽക്കത്ത : അലിപുർദുവാർ, കൂച്ച് ബെഹാർ ജില്ലകളിൽ 1,010 കോടി രൂപയുടെ നഗര വാതക വിതരണ പദ്ധതി തറക്കല്ലിടാൻ പ്രധാനമന്ത്രി നടത്തിയ പശ്ചിമബംഗാൾ സന്ദർശനത്തെ ബംഗാളിന്റെ മഹത്തായ ആഘോഷാവസരമെന്ന് വിശേഷിപ്പിച്ച് ഗവർണർ ഡോ. സി വി ആനന്ദബോസ്. അടിസ്ഥാനസൗകര്യ വികസനത്തിൽ ഭാരതത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം പശ്ചിമ ബംഗാളിനെ മുൻനിരയിലെത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന പ്രത്യേക താല്പര്യത്തെയും ഗവർണർ പ്രശംസിച്ചു.
:”ഭാരതം ഒരു വികസിത രാഷ്ട്രമായി മുന്നേറുമ്പോൾ അതിനുള്ള ബൃഹദ്പദ്ധതികളിൽ പ്രധാനമന്ത്രി ബംഗാളിന് നൽകുന്ന പ്രത്യേക പരിഗണനയുടെ പ്രത്യക്ഷോദാഹരണമാണ് അദ്ദേഹത്തിന്റെ ബംഗാൾ സന്ദർശനം. നഗര വാതക വിതരണ ശൃംഖല വികസിപ്പിച്ച് ഭാരതമൊട്ടാകെ ശുദ്ധമായ ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള വികസനപദ്ധതിയിലെ സുപ്രധാന ചുവടുവയ്പ്പാണ് അലിപൂർദ്വാറിലും കൂച്ച് ബെഹാറിലും രണ്ടരലക്ഷത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവും താങ്ങാനാവുന്ന വിലയിലുള്ളതുമായ പൈപ്പ് ഗ്യാസ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതി. അത് വെറുമൊരു പൈപ്പ് ലൈൻ സംരംഭമല്ല, മറിച്ച് അവശ്യ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് -ആനന്ദബോസ് പറഞ്ഞു.
അടുത്തിടെ ഇന്ത്യൻ സായുധസേന ഏറ്റെടുത്ത ‘ഓപ്പറേഷൻ സിന്ദൂറി’ ന്റെ വിജയപശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിൻ്റെ പ്രതീകാത്മക പ്രാധാന്യവും ഗവർണർ ആനന്ദബോസ് എടുത്തുപറഞ്ഞു.

