കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥിയായി കോൺഗ്രസ് ഉയർത്തി കാട്ടിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്. പുതിയ വോട്ടര്‍ പട്ടിക പ്രകാരമാണ് വി.എം വിനുവിന്റെ പേര് പുറത്തായിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കല്ലായി വാര്‍ഡില്‍ നിന്ന് വി.എം. വിനു മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിരിച്ചടിയായി വോട്ടര്‍ പട്ടിക പുറത്തെത്തിയിരിക്കുന്നത്. ഇതോടെ വി.എം.വിനുവിന് കോർപറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർത്ഥിയുടെ പേര് വേണമെന്നതാണ് ചട്ടം.
നേരത്തെ താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം.കെ. രാഘവന്‍ എം.പിയും പ്രവീണ്‍ കുമാറും രമേസ് ചെന്നിത്തലയും വിളിച്ച് നിര്‍ബന്ധിച്ചതോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

