ചെന്നൈ : മലയാളി കോളേജ് അദ്ധ്യാപികയെ നാഗർകോവിൽ ശുചീന്ദ്രത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് വിവരം. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് ശ്രുതി സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നു.
10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
“മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ല.”- ശ്രുതിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

