Sunday, December 14, 2025

പോലീസുകാരി ആംബുലൻസിന് വഴിയൊരുക്കിയ സംഭവത്തിൽ വഴിത്തിരിവ്; വാഹനത്തിൽ രോഗിയുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ

തൃശ്ശൂർ: ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് . ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറെയും ആംബുലൻസിനെയും കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി വിട്ടയച്ചു.

സംഭവദിവസം ആംബുലൻസ് ഡ്രൈവർ ഫൈസൽ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് എംവിഡി വ്യക്തമാക്കി. ആംബുലൻസിന്റെ വലത് വശത്തുനിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇത് ഡ്രൈവർക്ക് മാത്രമേ സാധിക്കൂ എന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.

ആംബുലൻസ് ഡ്രൈവർ ഫൈസലിന്റെ വിശദീകരണം സംഭവത്തെ കൂടുതൽ വിവാദത്തിലാക്കി. താൻ സൈറൺ മുഴക്കിയിരുന്നില്ലെന്നും ഇത് പിന്നീട് വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും , ഫൈസൽ പറയുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ഒറിജിനൽ വീഡിയോ കൈവശമുണ്ടെന്നും ഫൈസൽ അവകാശപ്പെടുന്നു. രോ​ഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.

തൃശ്ശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറിനാണ് സമൂഹമാദ്ധ്യമങ്ങളിൽനിന്നും വലിയ പ്രശംസ ലഭിച്ചിരുന്നത്. രോഗി അത്യാസന്ന നിലയിലാണെന്ന് കരുതിയാണ് അടിയന്തരമായി ഇടപെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലടക്കം ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസിന് മുന്നിൽ ഓടി, മറ്റ് വാഹനങ്ങൾക്ക് നിർദേശം നൽകി വഴിയൊരുക്കുന്ന അപർണയുടെ ദൃശ്യങ്ങൾ വലിയരീതിയിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles