ഹൈദരാബാദിൽ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. ഹൈദരാബാദ് സന്ധ്യാ തിയേറ്ററിൽ ഇന്നലെ രാത്രി നടന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി അപ്രതീക്ഷിതമായി എത്തിയ നടനെ കാണാനായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍സുഖ്‌നഗര്‍ സ്വദേശി രേവതി (39) ക്ക് ജീവൻ നഷ്ടമായത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിയേറ്റര്‍ മാനേജ്മെന്റിന് അല്ലു അര്‍ജുന്‍ വരുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും നടനും സംഘത്തിനും തിയേറ്ററിലേക്ക് പ്രവേശിക്കാനോ പുറത്തിറങ്ങാനോ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നില്ല
മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇത്തരം സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കാത്തതില്‍ തിയേറ്റര്‍ മാനേജ്‌മെന്റിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയേറ്റര്‍ മാനേജ്‌മെന്റിന്റെയോ അഭിനേതാക്കളുടെ ടീമിന്റെയോ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 11 മണിക്ക് ആരാധകരുടെ വലിയനിര തന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്.

