ഇക്കഴിഞ്ഞ 15 ന് ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെർപളശേരി എസ്എച്ഒ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഗുരുതരാരോപണം. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ നിലവിൽ ഡിവൈഎസ്പി പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. ഡിവൈഎസ്പി ഉമേഷിനെതിരെയാണ് കത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്. 2014ല്‍ പാലക്കാട്ട് സര്‍വ്വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്.
ചെർപളശേരി നഗരത്തില്‍വച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത് അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് അവരെ പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി തന്നെ ഉദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പംകൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
നവംബര്‍ 15നായിരുന്നു ബിനു തോമസിനെ ചെർപളശേരിയിലെ പൊലീസ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിയ്ക്കിടെ വിശ്രമിക്കാന്‍ ക്വാട്ടേഴ്‌സില്‍ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണം എന്ന നിലയിലായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ജോലിയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുതല്‍ വിവങ്ങള്‍ പുറത്തുവരുന്നത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഡിവൈഎസ്പിയും രംഗത്തെത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീയുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവെന്നും നിലവിലെ ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

