കൊച്ചി : സ്കൂട്ടർ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം കൂടിയതിനു പിന്നാലെ
അരലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ.കളമശ്ശേരിയിൽ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് പിടിയിലായത്.
കഴിഞ്ഞ മാസം 17 ന് കടവന്ത്രയിൽ വെച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇവരെ എറണാകുളതെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനാണ് രാജേഷ് സഹായിയായത്.
ആശുപത്രിയിൽ എത്തിയപ്പോൾ സ്കൂട്ടറിൽ ഉണ്ടായിരുന്ന പണം എടുത്തു നൽകാൻ അപകടത്തിൽപ്പെട്ടവർ രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ 50,000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് പണം അപഹരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കവർച്ചക്ക് ശേഷം രാജേഷ് ആലുവ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ വൃത്തിയാക്കാം എന്ന് പറഞ്ഞു സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്റ്റേഷനിൽ പ്രതിയുണ്ടെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

