Sunday, January 4, 2026

പരാതിക്കാരനെ ക്രൂരമായി അധിക്ഷേപിച്ചു; പ്രകോപനമുണ്ടാക്കിയെന്ന എഎസ്ഐ യുടെ വാദം പച്ചക്കള്ളമെന്ന് ഡിജിപിയുടെ റിപ്പോർട്ട്

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തില്‍ എഎസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപനമുണ്ടാക്കിയെന്ന എഎസ്ഐ ഗോപകുമാറിന്‍റെ വാദം ന്യായീകരിക്കാനാവില്ലെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. ഗോപകുമാറിനെതിരെ അച്ചടക്ക നടപടിക്കും, മേലുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും തീരുമാനമുണ്ട്.

പരാതി പറയാനെത്തിയ സുദേവന്‍ പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്‍റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലാണെന്നിരിക്കെ ഗോപകുമാര്‍ സിവില്‍ ഡ്രസിലായിരുന്നതും ന്യായീകരിക്കാനാവില്ല. ഗോപകുമാറിന്‍റെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നിരിക്കെ ഇതിന് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഗോപകുമാറില്‍ നിന്നുണ്ടായത്. ഗോപകുമാറിനെ നല്ലനടപ്പിനായി ബറ്റാലിയനിലേക്ക് മാറ്റിയതായും അച്ചടക്ക നടപടി തുടരുമെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരനെ മകളുടെ മുന്നില്‍ വെച്ച്‌ അധിക്ഷേപിച്ച സംഭവം പൊലീസിനാകെ നാണക്കേടാണെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കുന്നതാണെന്നാണ് റെയ്ഞ്ച് ഡിഐജി സജ്ഞയ് കുമാര്‍ ഗുരുദീപിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.

Related Articles

Latest Articles