ദില്ലി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) അനുമതി. പുതിയ നിർദേശം അനുസരിച്ച് അടുത്ത അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം.
രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു. വിദേശ സര്‍വകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം.
ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍ നല്‍കാനായാല്‍ അത് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും. സ്വകാര്യ ആവശ്യങ്ങള്‍, ആരോഗ്യ ബുദ്ധിമുട്ടുകള്‍, പ്ലസ്ടു ബോര്‍ഡ് ഫലം വൈകുക എന്നീ കാരണങ്ങള്‍ പലതും കൊണ്ടും ജൂലായ് സെഷന്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അതേ വര്‍ഷം തന്നെയുള്ള അടുത്ത സെഷനില്‍ അപേക്ഷിക്കാം. ഒരു വര്‍ഷം കളയേണ്ട ആവശ്യം വരുന്നില്ലെന്ന് യുജിസി വ്യക്തമാക്കുന്നു.

