അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച് പാകിസ്ഥാനിലേക്ക് സിന്ധു നദിയിൽ നിന്ന് നൽകുന്ന ജലവിതരണം ഇന്ത്യ തടഞ്ഞിരുന്നു. ഭീകരവാദത്തോടുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കാതെ ജലവിതരണം പുനരാരംഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎന്നിലും ഇന്ത്യ വ്യക്തമാക്കി.
പാകിസ്ഥാന് സമാനമായ തിരിച്ചടി നൽകുവാനാണ് അഫ്ഗാനിസ്ഥാനും തീരുമാനിച്ചിരിക്കുന്നത്. കുനാറിൽ ഡാം നിർമിച്ച് അഫ്ഗാനിലെ ഗംബീരി മരുഭൂപ്രദേശം വഴി നൻഗറാറിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കാനാണ് താലിബാന്റെ പദ്ധതി. പാകിസ്ഥാനിലെ ചിത്രാൽ മേഖലയിൽ ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർ മേഖലകളിൽ കൂടി ഒഴുകി വീണ്ടും പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്ന നദിയാണ് കുനാർ. ഈ നദിയിൽ ഡാം നിർമിക്കാനൊരുങ്ങുകയാണ് അഫ്ഗാൻ താലിബാൻ. കാർഷിക മേഖലയ്ക്ക് പുറമേ പാക്കിസ്ഥാനിൽ കുടിവെള്ളം, ജലവൈദ്യുത പദ്ധതി തുടങ്ങിയ ആവശ്യങ്ങൾക്ക് വലിയതോതിൽ പ്രയോജനപ്പെടുത്തുന്ന നദിയാണ് കുനാർ. ഡാം നിർമിച്ച് നദിയുടെ ദിശമാറ്റി വിടാനാണ് അഫ്ഗാന്റെ തീരുമാനമെങ്കിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ വലിയ പ്രതിസന്ധി നേരിടും. അതേസമയം, അഫ്ഗാന്റെ തീരുമാനം പാകിസ്ഥാനുമായി സംഘർഷം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്.

