Sunday, December 21, 2025

അവസാനമില്ലാത്ത ക്രൂരതകൾ ; ഛത്തീസ്ഗഡില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

റായ്പൂര്‍: രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗം. ഛത്തീസ്ഗഡില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊല്ലാനും പ്രതികള്‍ ശ്രമിച്ചു.

സാലേവാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. എല്ലാവര്‍ക്കും 19 നും 20നുമിടയിലാണ് പ്രായം.

അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച്‌ ഇവിടെ നിന്നും രക്ഷപ്പെട്ടു.

എന്നാല്‍ ഇന്നലെയാണ് സംഭവം പുറംലോകമറിയുന്നത്. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും രാജ്‌നന്ദ്ഗാവില്‍ നിന്നുമായാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിനും കൂട്ടബലാത്സംഗത്തിനും പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Related Articles

Latest Articles