തിരുവനന്തപുരം : കൃഷിയും കർഷകരും സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ മുൻഗണനയിലുണ്ടായിട്ടില്ലെന്നും റിയൽ എസ്റ്റേറ്റിലും കരാറുകളിലുമാണ് ഇരുവർക്കും ഒരുപോലെ താല്പര്യമെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും സിപിഎമ്മും കൊട്ടിഘോഷിക്കുന്നതു പോലൊരു കേരള മോഡൽ വികസനം യഥാർത്ഥത്തിൽ സംസ്ഥാനത്ത് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുഞ്ചക്കരിയിൽ ലോക പരിസ്ഥിതി ദിനപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
“കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും അഴിമതികളെയും സാമ്പത്തിക താല്പര്യങ്ങളെയും സംരക്ഷിക്കുന്ന ഒരു മോഡൽ മാത്രമാണ് ഇവിടെയുള്ളത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിൻ്റെ സുസ്ഥിരവും സമഗ്രവുമായൊരു വികസന സങ്കല്പമാണ് ബിജെപി ജനങ്ങൾക്കു മുന്നിൽ വെക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ ഈ രാജ്യത്തെ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും ചെറുകിട വ്യവസായത്തിനും വേണ്ടി കൈക്കൊണ്ട ക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതായിരിക്കും വികസനത്തിൻ്റെ യഥാർത്ഥ കേരള മോഡൽ.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

