ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നാണ് വയോധികയുടെ
മൃതദേഹവുമായി ബന്ധുക്കൾ അർദ്ധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചത്.
കടുത്ത പനി ബാധിച്ച് ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു ഉമൈബ. ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി 8നാണ് ഉമൈബ മരിച്ചത്.
മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര് ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി. മൃതദേഹം അവിടെ സ്ട്രക്ചറിൽ കിടത്തിയാണ് പ്രതിഷേധിച്ചത്. പോലീസ് ഇടപെട്ടിട്ടും പ്രതിഷേധം അടങ്ങിയില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ശേഷം രാത്രി ഒന്നരയോടെ മൃതദേഹവുമായി ഇവർ മടങ്ങി.

