ദില്ലി : ‘ചെറുമദ്യം’ എന്ന വിഭാഗത്തിൽപെടുത്താവുന്ന പുതിയ തരം പാനീയം വിപണിയിലേക്ക് വരുന്നു. ‘ലോ ആൽക്കഹോൾ ബിവറേജസ് ’ എന്ന വിശേഷണമാണ് ഇതിനുള്ള കരടുഭേദഗതിയിൽ നൽകിയിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായിരിക്കുന്ന മദ്യം, ബീയർ, വൈൻ എന്നിവയ്ക്ക് പുറമേ, പുതിയൊരു വിഭാഗമാകും ഇത്.
ഈ പാനീയത്തിൽ 8% വരെ ആൽക്കഹോൾ പരിധി അനുവദിക്കും. 8 മുതൽ 15% വരെയാണ് ബീയറിലെ ആൽക്കഹോൾ പരിധി. രുചിയും നിറവും മണവുമൊക്കെ സൃഷ്ടിക്കാൻ ഭക്ഷ്യസുരക്ഷാ നിയമം അനുവദിക്കുന്ന തരം കൃത്രിമ ചേരുവകൾക്കും തടസ്സമില്ല. പഴച്ചാറിലോ സ്പിരിറ്റിലോ ഇതു തയാറാക്കാം. മധുരമോ ഉപ്പോ ചേർക്കാം. സോഡയിലെപ്പോലെ കാർബൺഡൈ ഓക്സൈഡും നിറയ്ക്കാം.
നാടൻ മദ്യത്തിനു വ്യക്തമായ നിർവചനവും പുതിയ കരടുവിജ്ഞാപനത്തിലുണ്ട്. കാർഷികോൽപന്നങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നതാകണം നാടൻ മദ്യമെന്നാണു പുതിയ കരട് വിജ്ഞാപനത്തിലുള്ളത്.

